Tuesday, March 27, 2018

വീണയേന്തിയ അർജുനൻ

ഒടുവിൽ അർജുനൻ മാഷെ തേടി കേരള സർക്കാരിന്റെ അവാർഡ് എത്തിയിരിക്കുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ. അവാർഡിനർഹമായ പാട്ട് ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ ഗുണമേന്മയെ പറ്റി പറയാൻ കഴിയില്ല. പക്ഷേ ഈ അവാർഡിനെ ഒരു പ്രായശ്ചിത്തമായി കണ്ടാൽ പോലും തെറ്റാകില്ലെന്ന് തോന്നുന്നു. നാടക ഗാനങ്ങൾക്ക് 16 തവണ കേരള സർക്കാരിന്റെ അവാർഡ്  അർജുനൻ മാഷ്ക്ക് കിട്ടിയിട്ടുണ്ട് എന്ന് കൂടി ഓർക്കുക. 

മാഷ് നല്ല പാട്ടുകൾ ചെയ്യാഞ്ഞിട്ടല്ല അവാർഡിന്‌ പരിഗണിക്കപ്പെടാതിരുന്നത്. ഇന്നും നമ്മൾ മൂളിനടക്കുന്ന ഒരു പാട് നല്ല പാട്ടുകൾ മാഷ് ചെയ്തിട്ടുണ്ട്. ‘അനുരാഗമേ മധുരമധുരമാമനുരാഗമേ’ ‘ദ്വാരകേ ദ്വാരകേ’ - ‘ഹലോ ഡാർളിംഗ്’, ‘പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു’, ‘യമുനേ യദുകുല രതിദേവനെവിടെ’ - ‘റസ്റ്റ് ഹൗസ്’, ‘ഹൃദയമുരുകി നീ’ - ‘കറുത്ത പൗർണമി’ ‘ചമ്പകതൈകൾ പൂത്ത മാനത്ത്’ - ‘കാത്തിരുന്ന നിമിഷം’ ഇവയൊക്കെ അതി സുന്ദരങ്ങളായ പാട്ടുകൾ തന്നെ. 

പക്ഷേ അർജുനൻ മാഷ് ചെയ്ത പാട്ടുകൾ ഒട്ടുമിക്കവയും അക്കാലത്തെ ജനപ്രിയ സംവിധായകരായ ശശികുമാർ, എ.ബി. രാജ് പോലുള്ളവരുടെ പടങ്ങളായിരുന്നു. അവയൊന്നും  അവാർഡിന്‌ അയക്കാനുള്ള സാഹസം ആരും കാണിച്ചിരുന്നില്ല. മുന്നിലെത്തുന്ന സിനിമകൾക്കപ്പുറത്ത് നല്ല പാട്ടുകൾ തേടുന്ന രീതി അന്നുണ്ടായിരുന്നില്ല. പക്ഷേ ഇതിലൊരു പരാതിയും പരിഭവവും മാഷുക്കുണ്ടായിരുന്നില്ല. അനാഥാലയത്തിൽ തുടങ്ങിയ ജീവിതത്തിൽ നേടിയതൊക്കെ വലിയ കാര്യങ്ങൾ എന്ന വിനയമായിരുന്നു, അദ്ദേഹത്തിന്‌. ഇത് ഒരിക്കൽ നേരിട്ട് പറഞ്ഞതുമാണ്‌. മലയാളത്തിന്റെ മഹാ ഗായകൻ യേശുദാസിന്റെ ശബ്ദം ആദ്യം റെക്കോഡ് ചെയ്തത് താനാണെന്നുള്ള സത്യം പോലും അദ്ദേഹം ഈയടുത്താണ്‌ തുറഞ്ഞു പറഞ്ഞത്. 

അർജുനൻ എന്ന പേര്‌ കേൾക്കുമ്പോൾ ഉള്ളിലെത്തുന്ന രൂപം മാർച്ചട്ടയും കിരീടവുമണിഞ്ഞ വില്ലാളിവീരന്റെ രൂപം തന്നെ. മഹാഭാരതത്തിലെ ഏറ്റവും വീരനായ യോദ്ധാവ്. എന്നാൽ ഈ അർജുനൻ താടി നീട്ടി ഒരു ശാന്തസമുദ്രം തന്നെ കണ്ണുകളിൽ വഹിക്കുന്ന സാത്വികൻ. ഒരാളോടും ഒന്നിനോടും വെറുപ്പോ കന്മഷമോ ഇല്ലാതെയിരിക്കുന്ന മൃദുഭാഷി. സംഗീതം കൊണ്ടുപോലും ഒരു സ്ഥാനവും വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കാത്ത നിസ്സംഗൻ. ഉള്ളിൽ നിറയെ സംഗീതവും ഭക്തിയും മാത്രം. മാതാ പിതാ ഗുരു ദൈവം എന്ന പാരമ്പര്യ രീതി അക്ഷരം പ്രതി വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവൻ. ദേവരാജൻ മാഷെ ഗുരുവായി കാണുമ്പോഴും ഗുരുവിന്റെ നാസ്തികത ശിഷ്യനെ തീണ്ടിയില്ല. 

ദേവരാജൻ മാഷാണ്‌ അർജുനൻ എന്ന യുവാവിനെ നാടക സംഗീതത്തിലേക്കെത്തിക്കുന്നത്. കെ.പി.എ.സിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ഓ.എൻ.വിയും ദേവരാജൻ മാഷും കാളിദാസകേന്ദ്രത്തിലെത്തിയ കാലം. ഒരു ഹാർമോണിസ്റ്റിനുവേണ്ടിയുള്ള അന്വേഷണം എത്തിയത് അർജുനനിൽ. കെ.പി.എ.സി നാടകങ്ങളിലെ പാട്ടുകളിലൂടെ കേട്ട് മാത്രം അറിയുന്ന പറവൂർ .ജി. ദേവരാജൻ എന്ന മാഹാനെ നേരിട്ട് കാണുവാനുള്ള മോഹമാണ്‌ അർജുനൻ മാഷെ കൊല്ലത്തെത്തിച്ചത്. കണിശക്കാരനായ ദേവരാജൻ മാഷ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചുപോരേണ്ടി വരുമെന്ന് പറഞ്ഞിരുന്നതിനാൽ തിരിച്ചുപോരാൻ തയ്യാറായി തന്നെയാണ്‌ അർജുനൻ എത്തിയത്. പക്ഷെ ദേവരാജൻ മാഷ് അർജുനനെ ഹാർമോണിസ്റ്റായി കൂടെ കൂട്ടി. വർഷങ്ങൾ നീണ്ട ഗുരു ശിഷ്യ ബന്ധം അന്ന് തുടങ്ങുകയായിരുന്നു.

1968-ൽ പുറത്തുവന്ന ‘കറുത്ത പൗർണമി’ എന്ന സിനിമയിലെ ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ’ എന്ന പാട്ടാണ്‌ അർജുനൻ മാഷ് സിനിമയിൽ ആദ്യമായി ചെയ്തത്. സാക്ഷാൽ ദേവരാജൻ മാഷും ബാബുരാജും ദക്ഷിണാമൂർത്തിയും രാഘവൻ മാഷും നിറഞ്ഞുനിന്നിരുന്ന സിനിമാഗാനരംഗത്ത് സ്വന്തമായൊരു ശബ്ദം കേൾപ്പിക്കാൻ ആദ്ദ്യ സിനിമ കൊണ്ട് തന്നെ അർജുനൻ മാഷ്ക്ക് സാധിച്ചു. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലല കെട്ടും’,  ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ’, ശിശുവിനെ പോൽ പുഞ്ചിരി തൂകി‘, എന്നീ പാട്ടുകൾ യേശുദാസിന്റെ ശബ്ദത്തിൽ മികച്ചതായി. ‘പൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു കിന്നരനെ കണ്ടു’ എന്ന പാട്ട് ബി. വസന്തയോടൊപ്പം പാടിയതും യേശുദാസ്. മറ്റൊരു സ്ത്രീ ശബ്ദം എസ്. ജാനകിയായിരുന്നു.  

പാട്ടുകൾ ചെയ്യുന്നതിനുമുമ്പായി ഗുരുവായ ദേവരാജൻ മാഷുടെ അനുഗ്രഹം വാങ്ങിയിരുന്നു. മാത്രമല്ല സിനിമയുടെ രീതികളും റെക്കോഡിംഗ് കാര്യങ്ങളുമൊന്നും അറിയാത്ത പുതുക്കകാരനായ അർജുനനെ സഹായിക്കാൻ ആർ.കെ. ശേഖർ എന്ന മ്യൂസിക് കണ്ടക്ടറെ വിട്ടുകൊടുത്തതും ദേവരാജൻ മാഷ് തന്നെ. 

പക്ഷേ അർജുനൻ മാഷ് താരമാവുന്നത് 1969-ൽ പുറത്തുവന്ന ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലെ പാട്ടുകളിലൂടെയാണ്‌. അതോടുകൂടി മലയാളത്തിൽ പുതിയൊരു കൂട്ടുകെട്ടിന്റെ ഉദയവുമുണ്ടായി. ശ്രീകുമാരൻ തമ്പി-എം.കെ.അർജുനൻ. 1970-കളിൽ മലയാളത്തിൽ നിറഞ്ഞുനിന്ന കൂട്ടുകെട്ട് ഇതായിരുന്നു. കൂട്ടുകെട്ടിൽ നിന്ന് ആകെ പുറത്തുവന്ന 241 പാട്ടുകളിൽ 200-ൽ കൂടുതൽ പാട്ടുകൾ പുറത്തുവന്നത് 1970-കളിൽ ആയിരുന്നു.  അർജുനൻ മാഷ് 1975-ൽ മാത്രം 88 പാട്ടുകൾ ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. എന്നാൽ 1980-കളോടെ ഈ കൂട്ടുകെട്ടിന്റെ പ്രതാപകാലം കഴിഞ്ഞുപോയി. 

ദേവരാജൻ മാഷെ ഗുരുവായി എന്നും അർജുനൻ മാഷ് കണ്ടു. ഒരിക്കൽ ഒരു നാടകത്തിനുവേണ്ടി ദേവരാജൻ മാഷ് ചെയ്തുവെച്ച ഒരു പാട്ട് മാറ്റി ചെയ്യാൻ അർജുനൻ മാഷ് നിർബ്ബന്ധിതനായി. പുതിയൊരു ഗാനം ഓ.എൻ.വി സാറിനെ കൊണ്ട് എഴുതിക്കാൻ സമയമില്ല എന്നതിനാലാണ്‌ കാളിദാസ കലാകേന്ദ്രത്തിന്റെ നിർബ്ബന്ധത്തിനുവഴങ്ങി  ചെയ്തു വെച്ച പാട്ട് തന്നെ മാറ്റി ചെയ്യേണ്ടിവന്നത്. കലാകാരന്റെ ആത്മാഭിമാനത്തിന്‌ വലിയ വിലകൽപ്പിക്കുന്ന ദേവരാജൻ മാഷ്ക്ക് ഒരിക്കലും പൊറുക്കാൻ കഴിയാത്ത കാര്യമായിരുന്നു, അത്. ഒരു കത്ത് വഴി അർജുനൻ മാഷുമായുള്ള എല്ലാ ബന്ധവും നിർത്തുന്നതായി ദേവരാജൻ മാഷ് അറിയിച്ചു. 

ഗുരുവിനെ വഞ്ചിച്ചതായി തോന്നിയ വിനീത ശിഷ്യൻ ഇനി സംഗീതസംവിധാനം ചെയ്യില്ലെന്ന് പ്രഖ്യാപിക്കാൻ വരെ തയ്യാറായി. പക്ഷേ മറ്റുള്ളവരുടെ നിർബ്ബന്ധത്തിന്‌ വഴങ്ങി അദ്ദേഹം നിലപാട് തിരുത്തുകയായിരുന്നു. ഒടുവിൽ തൊണ്ണൂറുകളിലാണ്‌ ദേവരാജൻ മാഷ് പിണക്കം മറന്ന് അർജുനൻ മാഷോട് പൊറുത്തത്. 

ഈ സംഭവത്തിനുമുമ്പ് ഒരിക്കൽ കെ.എസ്.സേതുമാധവൻ വിളിച്ചതനുസരിച്ച് മദ്രാസിലെത്തിയ അർജുനൻ മാഷ് പടം ചെയ്യില്ലെന്ന് പറഞ്ഞ് വണ്ടിക്കൂലിയും വാങ്ങി തിരിച്ചു പോന്ന കഥ കൂടിയുണ്ട്. സിനിമ ‘ആദ്യത്തെ കഥ’. അക്കാലത്ത് സേതുമാധവൻ മഞ്ഞിലാസിന്റെ സ്ഥിരം സംവിധായകൻ. പാട്ടുകൾ വയലാർ ദേവരാജൻ. പുതിയ സിനിമയ്ക്ക് പാട്ട് അർജുനൻ മാഷ് ചെയ്യണമെന്ന് സേതുമാധവന്‌ തോന്നി. അത് ചെയ്താൽ ഗുരു നിന്ദ ആകുമോ എന്ന പേടി കാരണമാണ്‌ വയ്യെന്ന് പറഞ്ഞ് അവരുടെ വീട്ടിൽ നിന്ന് തിരിച്ചുപോന്നത്. ഒടുവിൽ ദേവരാജൻ മാഷുടെ തന്നെ നിർബ്ബന്ധം കാരണം ആ പടം അർജുനൻ മാഷ് തന്നെ ചെയ്തു. പാട്ടുകൾ എഴുതിയത് വയലാർ. ‘ഭാമിനീ ഭാമിനീ പ്രപഞ്ചശില്പിയുടെ വെറുമൊരു പഞ്ചലോഹ പ്രതിമയല്ല നീ’ എന്ന പാട്ട് ഈ സിനിമയിലേതാണ്‌.

എന്നാൽ അർജുനൻ മാഷെ ഗുരുസ്ഥാനീയനായി കാണുന്നത് വേറൊരു മഹാപ്രതിഭയാണ്‌. സാക്ഷാൽ എ.ആർ. റഹ്മാൻ. ഓസ്കാർ അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, കാര്യമായി ഗുരുക്കന്മാർ ആരുമില്ലെന്നും ഗുരുസ്ഥാനത്ത് കാണുന്നത് എം.കെ.അർജുനനെയാണെന്നും. ഇത് അർജുനൻ മാഷ് നേരിട്ട് പറഞ്ഞ കാര്യമാണ്‌. റഹ്മാനെ ആദ്യമായി സ്റ്റുഡിയോവിൽ കൊണ്ടുപോകുന്നതും കീ ബോർഡ് വായിപ്പിക്കുന്നതും താനാണെന്നും അർജുനൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. ‘അടിമച്ചങ്ങല’ എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് സമയത്ത്. 

ഈ ഗുരുഭക്തി കാരണം സിനിമാ ലോകത്ത് ഒരു പക്ഷേ മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു ‘അഗ്നിപരീക്ഷ’ അർജുനൻ മാഷ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ‘പുഷ്പാഞ്ജലി’ എന്ന സിനിമയുടെ റെക്കോഡിംഗുമായി ബന്ധപ്പെട്ടാണ്‌ ഈ സംഭവം. പാട്ടുകൾ എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പി. ശ്രീകുമാരൻ തമ്പി-അർജുനൻ മാഷ് കൂട്ടുകെട്ട് പ്രശസ്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളു. പാട്ടുകൾ ചിട്ടപ്പെടുത്താൻ അർജുനൻ മാഷെ നിശ്ചയിക്കുന്നു. കേരളത്തിലുള്ള അർജുനൻ മാഷ്ക്ക് ടെലഗ്രാം അയച്ച് മദ്രാസിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തീവണ്ടിയിൽ പുറപ്പെടുന്നു. 

രാത്രിയിൽ പ്രൊഡക്ഷൻ ടീം സംസാരിച്ചിരിക്കുമ്പോൾ സംഗീതസംവിധായകനെ കുറിച്ച് പരാമർശിച്ചപ്പോൾ ആരോ പറഞ്ഞുവത്രേ, ‘പാട്ടുകൾ ചെയ്യുന്നതെല്ലാം ദേവരാജൻ മാഷാണ്‌: അർജുനൻ എന്ന പേര്‌ വെക്കുന്നതേ ഉള്ളൂ’ എന്ന്. അതോടെ നിർമ്മാതാവിന്‌ സംശയമായി. അർജുനൻ മാഷ് തീവണ്ടി കയറിയ വിവരം കൂടി അറിഞ്ഞപ്പോൾ മറ്റ് വഴികളില്ലാതെ മാഷ്ക്ക് ഹോട്ടൽ മുറിയൊന്നും തരപ്പെടുത്താതെ അവരുടെ ഓഫീസ് മുറിയിൽ തന്നെ താമസിക്കാൻ ഏർപ്പാട് ചെയ്യുന്നു. ടെലെഫോൺ കൂടി ഇല്ലാത്ത മുറി നിശ്ചയിച്ചത് മനപ്പൂർവമായിരുന്നു. 

രണ്ട് ദിവസം മാഷ് പുറത്തുപോവുന്നില്ലെന്നും ആരുമായും ബന്ധപ്പെടുന്നില്ലെന്നും ഉറപ്പു വരുത്താൻ ആളെ വരെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മാഷ് പാട്ട് കേൾപ്പിക്കുന്നു, ‘പ്രിയതമേ പ്രഭാതമേ’ എന്ന പാട്ട്. ആദ്യം പല്ലവി കേൾപ്പിച്ചപ്പോൾ ആരും ഒന്നും പറയാതെയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു തെലുങ്ക് സംഗീതസംവിധായകന്റെ നിർദ്ദേശപ്രകാരം മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ആ പാട്ട് കേൾപ്പിക്കുന്നു. പാട്ട് മനോഹരമായിരുന്നു. മറ്റ് പാട്ടുകൾ കൂടി കേൾപ്പിച്ചപ്പോൾ നിർമ്മാതാവിന്‌ സന്തോഷമായി. ഒടുവിൽ പാട്ടുകളുടെ ബാക്കി ചിട്ടപ്പെടുത്തലുകൾ സത്യം എന്ന ആ തെലുങ്ക് സംഗീതസംവിധായകന്റെ വീട്ടിൽ വെച്ചാണ്‌ ചെയ്തത്. അങ്ങനെ ആ പരീക്ഷണത്തിൽ അർജുനൻ മാഷ് വിജയിച്ചു. 

അർജുനൻ മാഷ് ആദ്യം വരികളെഴുതി ഈണമിടുന്ന രീതിയാണിഷ്ടപ്പെടുന്നത്. ചെയ്തിട്ടുള്ള പാട്ടുകളെല്ലാം അങ്ങനെ തന്നെയാണ്‌ ചെയ്തത്. 2014-ൽ പുറത്തുവന്ന ‘നായിക’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് മാത്രം ആദ്യം ഈണമിട്ട് വരികൾ എഴുതി ചേർത്തിട്ടുണ്ട്. അതിൽ സംതൃപ്തി തോന്നിയിട്ടുമില്ല എന്നും മാഷ് പറയുന്നു. വരികൾ കിട്ടിയാൽ ആദ്യം മനസ്സിരുത്തി വായിക്കും. എന്നിട്ട് രണ്ടോ മൂന്നോ ഈണങ്ങൾ ചെയ്യും. വീണ്ടും ഓർമ്മിക്കുമ്പോൾ മനസ്സിൽ തങ്ങി നില്ക്കുന്ന ഈണം നിശ്ചയിക്കും. അതാണ്‌ തന്റെ രീതി എന്ന് മാഷ് പറയുന്നു. വരികൾ കിട്ടിയാൽ മനസ്സിൽ ഈണം കൊടുത്ത്, കിടന്നുറങ്ങുമായിരുന്നത്രേ ദേവരാജൻ മാഷ്. പുലർച്ചക്ക് ഉണർന്നെണീറ്റ് ഓർമ്മിക്കുമ്പോൾ മനസ്സിൽ തങ്ങി നില്ക്കുന്നെ ഈണം നിശ്ചയിച്ച് അതിന്റെ നൊട്ടേഷനും മറ്റും നിശ്ചയിക്കുകയായിരുന്ന്, ദേവരാജൻ മാഷുടെ രീതി. മാഷ് അതിന്‌ പറഞ്ഞ കാരണം വളരെ ശ്രദ്ധേയമായിരുന്നു: ഈണമിട്ട എനിക്ക് തന്നെ ഓർമ്മയിൽ നില്ക്കുന്നില്ലെങ്കിൽ പിന്നെ കേൾവിക്കാരുടെ മനസ്സിലെങ്ങനെ തങ്ങും: എന്ന്.

ഈ രീതി കാരണം തന്നെയല്ലേ ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലെ ‘പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു’ എന്ന പാട്ടിൽ ‘പൗർണമി’ എന്ന വാക്കിൽ ഒരു പൂർണവൃത്തം തെളിയുന്നത്! ‘അന്വേഷണം’ എന്ന സിനിമയിലെ ‘ചന്ദ്ര രശ്മി തൻ ചന്ദന നദിയിൽ’ എന്ന പാട്ടിന്റെ ചരണത്തിൽ ‘അവളുടെ രൂപം മാറിലമർന്നു’ എന്ന് കേൾക്കുമ്പോൾ എന്തോ നമ്മുടെ മാറിലമരുന്ന പ്രതീതി ഉണ്ടാവുന്നത്! വരികളുടെ അർത്ഥം മനസ്സിലാക്കി ഈണമിടുമ്പോൾ മാത്രം സാധിക്കുന്ന ഒരു കാര്യമാണിത്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ അക്കാലത്തെ സംഗീതസംവിധായകർ തയ്യാറായിരുന്നു. ഇന്ന് അത്തരം ഒരു വെല്ലുവിളി നേരിടേണ്ടിവരുന്നത് ഗാനരചന നിർവ്വഹിക്കുമ്പോഴാണ്‌. പാട്ടുകളിൽ വരികൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് അത്തരം വെല്ലുവിളി ഏറ്റെടുക്കേണ്ടിവരുന്നില്ല ആർക്കും.  

എഴുപതുകളിൽ മാഷ് ഈണങ്ങളുമായി പറന്നുനടക്കുകയായിരുന്നു. ഒരിക്കൽ ഉദയായുടെ ഒരു സിനിമയ്ക്ക് പാട്ടുകൾ ചെയ്യാൻ കുഞ്ചാക്കോ അർജുനൻ മാഷെ തിരയുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തിനെ സെറ്റിൽ ആയിരുന്നതിനാൽ അർജുനൻ മാഷ്ക്ക് ഉദയായിലെത്താൻ കഴിയുന്നില്ല. ഒടുവിൽ നാടകത്തിന്റെ തിരക്ക് കഴിഞ്ഞ് കൊല്ലത്തുനിന്ന് മടങ്ങുമ്പോൾ ആലപ്പുഴയിൽ ഇറങ്ങുന്നു. ചെന്നപ്പോൾ വയലാർ വരികളെഴുതുന്ന തിരക്കിൽ. ഉടൻ തന്നെ ചിട്ടപ്പെടുത്തണമെന്ന് കുഞ്ചാക്കോ. ഹാർമോണിയം പോലും കൈയിലില്ല, രണ്ട് ദിവസം കഴിഞ്ഞ് ചെയ്യാം എന്ന മാഷ് പറഞ്ഞെങ്കിലും കുഞ്ചാക്കോ സമ്മതിക്കുന്നില്ല. ഒടുവിൽ ഹാർമോണിയം പോലുമില്ലാതെ പാട്ട് ചെയ്യേണ്ടി വന്നു. ആ പാട്ടാണ്‌, ‘ചീനവല’ എന്ന സിനിമയിലെ ‘തളിർവലയോ താമരവലയോ’ എന്ന പാട്ട് എന്ന് അർജുനൻ മാഷ് ഓർത്തെടുക്കുന്നു.

ആകെ ചെയ്ത 641 പാട്ടുകളിൽ 250-ഓളം പാട്ടുകളിൽ യേശുദാസിന്റെ ശബ്ദമുണ്ടായിരുന്നുവെബ്ബ് അർജുനൻ മാഷ്. 100-ൽ കൂടുതൽ പാട്ടുകളിൽ ജയചന്ദ്രന്റെ ശബ്ദവും. ഒരു പക്ഷെ ജയചന്ദ്രന്‌ ദേവരാജൻ മാഷ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടാനുള്ള അവസരം കൊടുത്തത് അർജുനൻ മാഷായിരിക്കും. ഗായികമാരിൽ പി.സുശീലയെ ഏറെ ഇഷ്ടപ്പെടുന്ന അർജുനൻ മാഷ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായിക, പക്ഷേ വാണി ജയറാം ആണ്‌. മൊത്തം 73 പാട്ടുകളിൽ അർജുനൻ മാഷ് വാണി ജയറാമിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ 43 പാട്ടുകൾ മാഷ്ക്ക് വേണ്ടി പാടിയ എസ്. ജാനകിയാണ്‌. എന്ത് കൊട്ട് സുശീലയായില്ല എന്ന ചോദ്യത്തിന്‌ ഒരോ പാട്ടിനും യോജിച്ച ശബ്ദം തെരഞ്ഞെടുക്കുകയായിരുന്നു, എന്നാണ്‌ മാഷൊരിക്കൽ പറഞ്ഞത്. 

ഒരിക്കൽ അർജുനൻ മാഷെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം മകന്റെ വീട്ടിലാണ്‌. വീടിനുപുറത്തുള്ള മുറിയിലാണ്‌ മാഷ് പാട്ടുകൾ ചെയ്യാൻ ഇരിക്കാറ്‌. അവിടെ ഒരു പഴയ ഹാർമോണിയം ഇരിപ്പുണ്ട്. മാഷ് അതിന്റെ കഥ പറഞ്ഞു. സലിൽ ചൗധരി പാട്ടുകൾ ചെയ്യാൻ മദ്രാസിൽ വരുമ്പോൾ എപ്പോഴും കൂടെ മൂന്നും നാലും ഹാർമോണിയം കൊണ്ടുവരുമായിരുന്നത്രേ. അക്കാലത്ത് തന്നെ സ്കെയിൽ ചേഞ്ചറുള്ള ഹാർമ്മോണിയം. ഒരിക്കൽ ഒന്ന് അർജുനൻ കാഷ് എടുത്തു സൂക്ഷിച്ചു വെച്ചു. ഇന്നും ആ ഹാർമോണിയം ഒരു നിധി പോലെ അദ്ദേഹം കൊണ്ടു നടക്കുന്നു. പാട്ടുകൾ ചെയ്യുന്നതെല്ലാം അതിൽ തന്നെ.

ഈ എൺപത്തിരണ്ടാം വയസ്സിൽ ആദ്യത്തെ സംസ്ഥാന അവാർഡ് അർജുനൻ മാഷെ തേടിയെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു. മറ്റെല്ലാ അംഗീകാരത്തേക്കാൾ വലുത് ജനങ്ങളുടേ മനസ്സിലുള്ള സ്ഥാനം എന്നത് അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിനെ ഇക്കാലമത്രയും പരിഗാണിക്കാതിരുന്നതിൽ സങ്കടം തോന്നിയിരുന്നു. മലയാളത്തിന്റെ എക്കാലത്തേയും മികച്ച മൗലിക സംഗീത സംവിധായകൻ ബാബുരാജിനെ ഒരിക്കൽ പോലും അവാർഡ് കമ്മറ്റി പരിഗണിച്ചിരുന്നില്ലെന്നറിയുമ്പോൾ  ഇതിൽ അൽഭുതത്തിന്‌ വകയില്ല തന്നെ. 




Wednesday, December 13, 2017

അതിജീവനത്തിന്റെ മണിപ്പൂർ പാഠങ്ങൾ



മണിപ്പൂരിൽ ബന്ദും ഹർത്താലും ജീവിതത്തിന്റെ ഒരു ഭാഗമാണ്‌. പത്താളുകൾ പോലുമില്ലാത്ത സംഘടനകൾ തുടങ്ങി മണിപ്പൂരിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകൾ വരെ ഇടയ്ക്കിടെ ബന്ദും ഹർത്താലും ആഹ്വാനം ചെയ്യും. ആളുകൾ ക്ഷമയോടെ ആഹ്വാനം ചെവിക്കൊള്ളും, കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയും ചെയ്യും. കേരളത്തിൽ അംഗീകാരമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്‌ ആഹ്വാനം ചെയ്യറുള്ളതെങ്കിൽ ഇവിടെ തീവ്രവാദി സംഘടനകളാണെന്ന ഒരു വ്യത്യാസമേയുള്ളൂ. 

വിമാനത്താവളവും പരിസരവും ഇവയൊന്നും അറിയാറില്ല. വിമാനത്താവളത്തിനുമുന്നിലുള്ള ഹൈവേയിലുള്ള ചെറിയ കടകൾ ഒക്കെ തുറക്കും. തീവ്രവാദി ഭീഷണിയുള്ളതിനാൽ വിമാനത്താവളം എപ്പോഴും പോലീസിന്റേയും പട്ടാളത്തിന്റേയും നിരീക്ഷണത്തിലായത് കാരണം ഇവിടങ്ങളിൽ കടയടപ്പിക്കാനും മറ്റും ആരും വരാറില്ല. ഒരു ഞായറാഴ്ച ഇംഫാൽ സിറ്റിയിലുള്ള കാംഗ്ല കോട്ട കാണാൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണറിഞ്ഞത് അന്ന് ഹർത്താൽ ആണെന്ന്. വെറുതെ ചുറ്റിക്കറങ്ങി തിരിച്ചുപോന്നു. 

നവംബർ 21 മുതൽ 30 വരെ മണിപ്പൂരിലെ പ്രശസ്തമായ സാങ്കായ് ഉൽസവം നടക്കും. ഈ വർഷം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസന സംഗമവും നടന്നു. ഉല്ഘാടനം ചെയ്തത് നമ്മുടെ സാക്ഷാൽ രാഷ്ട്രപതി. കേന്ദ്ര മന്ത്രിമാരുടെ ഒരു സംഘം തന്നെ എത്തി. എന്ത് കാര്യം മണിപ്പൂരിലെ തീവ്രവാദി സംഘടനകളെല്ലാം ചേർന്ന് അന്ന് ബന്ദ് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതല്ലാതെ മറ്റൊരു വ്യത്യാസവുമുണ്ടായില്ല. പരിപാടി ഉല്ഘാടനം ചെയ്ത്, കലാപരിപാടികളും കണ്ട് രാഷ്ട്രപതിയും മന്ത്രിമാരും തിരിച്ചുപോവുകയും ചെയ്തു. ആളുകൾ കുറവാണെങ്കിലും ആയുധവും പണവും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ എതിരിട്ട് നില്ക്കാൻ ആർക്കുമാവില്ല. 

ഒന്നോ രണ്ടോ ദിവസങ്ങൾ നീണ്ടുനില്ക്കുന്ന ബന്ദുകൾ മാത്രമല്ല. ചിലപ്പോൾ മാസങ്ങളോളം ഹൈവേകളിൽ വാഹന നീക്കം തടയുന്ന രീതിയും ഉണ്ട്. കഴിഞ്ഞ വർഷം സപ്റ്റംബർ തുടങ്ങി ഹൈവേ ഉപരോധം ഉണ്ടായിരുന്നുവെന്ന് ആളുകൾ പറയുന്നു. ഇത്തരം ഉപരോധങ്ങളെ പോലീസോ പട്ടാളമോ എതിർക്കാറില്ല. പട്ടാളം ഹൈവേയിൽ കോൺവോയ് അടിസ്ഥാനത്തിൽ അവരുടെ സാധനങ്ങൾ എത്തിക്കും. ഇതിനെ തടയാനൊന്നും തീവ്രവാദികളും നില്ക്കാറില്ല. മറ്റ് വാഹനങ്ങൾ പ്രത്യേകിച്ച് ചരക്ക് ലോറികൾ വരുമ്പോൾ ലോറി ഒന്നിന്‌ ഇത്ര രൂപ എന്ന് വെച്ച് വാങ്ങും, അത്രമാത്രം. ഇതിനായി സർക്കാൻ ചെക്ക് പോസ്റ്റ് പോലെ തന്നെ തീവ്രവാദികൾക്ക് അവരുടേതായ ചെക്ക് പോസ്റ്റുകളുണ്ട്. 

ഒരിക്കൽ വിമാനത്താവളത്തിലേക്ക് വേണ്ട ചില ഉപകരണങ്ങൾ അടങ്ങുന്ന ലോറി 5 ദിവസം മണിപ്പൂർ നാഗാലാന്റ് അതിർത്തിയിൽ കിടക്കേണ്ടി വന്നു. പുതിയ കമ്പനി ആയതിനാൽ അവർക്ക് മാമൂലുകളെ പറ്റി അറിയില്ലായിരുന്നു. 3 ദിവസം കഴിഞ്ഞപ്പോൾ ലോറിയുടെ ഡ്രൈവർ എന്നെ വിളിച്ചു. അപ്പോഴാണറിഞ്ഞത് അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണെന്ന്. അനധികൃത ചെക്ക് പോസ്റ്റിൽ കൊടുക്കാൻ അവരുടെ കൈയിൽ പണമുണ്ടായിരുന്നില്ല. ഒടുവിൽ മണിപ്പൂരിലെ ആർമി ആസ്ഥാനത്ത് ബന്ധപ്പെട്ട് ആർമി കോൺവോയിൽ ഉൾപ്പെടുത്തി ലോറി ഇംഫാലിൽ എത്തിക്കുകയായിരുന്നു.    

ഇത്തരം ബന്ദുകളിലും ഹൈവേ ബ്ലോക്കുകളിലും പരിചയിച്ചതുകൊണ്ടായിരിക്കാം, ഇതിനെ അതിജീവിക്കാൻ മാർഗങ്ങൾ ഇവിടത്തുകാർ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത്തരം ബന്ദുകൾ അവർക്ക് ഒരു വരുമാന മാർഗം തുറന്നുകൊടുക്കുന്നു കൂടിയുണ്ട്. സാധനങ്ങൾ സ്റ്റോക്ക് ചെയ്ത് കൂടിയ വിലയ്ക്ക് വില്ക്കാൻ ബന്ദുകൾ സഹായിക്കുന്നു. 

മാസങ്ങൾ നീണ്ട ഉപരോധം കാരണം പെട്രോൾ വില ലിറ്ററിന്‌ 250 രൂപ വരെ ഉയർന്നു. പെട്രോൾ കിട്ടും, ഉയർന്ന വില കൊടുക്കണമെന്ന് മാത്രം. ഇപ്പോഴും നിരത്തുകളിൽ പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പികളും ഫണലുമായി കുത്തിയിരിക്കുന്നവരെ കാണാൻ പറ്റും. വലിയ കാനിൽ പെട്രോളും അളന്നൊഴിക്കാൻ പണ്ട് റേഷൻ കടകളിൽ മണ്ണെണ്ണ എടുത്തൊഴിക്കാൻ ഉപയോഗിച്ചിരുന്ന കൈപിടിയുള്ള അറ്റം കൂർത്ത അളവുപാത്രവും. പോയ നല്ല കാലം ഓർത്തുകൊണ്ട് വീണ്ടും ഒരു ഉപരോധത്തിനുള്ള കാത്തിരിപ്പിലാണ്‌, ഈ പാവങ്ങൽ എന്ന് തോന്നി. 

സ്ഥലം മാറ്റമായി എത്തിയപ്പോൾ, എനിക്ക് വേണ്ടി റിസർവ് ചെയ്ത ക്വാട്ടേഴ്സ് അടുക്കളയിൽ പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്നു. ഒരു വർഷം മാത്രം നീണ്ട പോസ്റ്റിംഗിൽ വരുന്നതുകാരണം മിക്കവരും കുടുംബവുമായി വരാറില്ല. ഒരു വർഷം കഴിയുമ്പോൾ വീട്, വീട്ടുസാധനങ്ങൾ അടക്കം അടുത്ത ആൾക്ക് കൈമാറി തിരിച്ചു പോവുകയാണ്‌ രീതി.

എനിക്ക് മുമ്പ് താമസിച്ചയാളും ഒറ്റയ്കായിരുന്നു. ഒരാൾക്ക് പാചകത്തിനുവേണ്ട അത്യാവശ്യം സാധനങ്ങൾ മാത്രം. ഗ്യാസ് ഇല്ല, ഇൻഡക്ഷൻ സ്റ്റൗ മാത്രം. ഇൻഡക്ഷൻ സ്റ്റൗവിൽ എല്ലാം പാചകം ചെയ്യാനാവില്ലല്ലോ. ഞാനാണെങ്കിൽ ശ്രീമതിയുമൊത്താണ്‌ എത്തിയത്. ഗ്യാസ് വേണമെന്ന് ഇവിടെയുള്ള ഒരളോട് പറഞ്ഞതേ ഉള്ളൂ, പിറ്റെ ദിവസം രാവിലെ തന്നെ ഗ്യാസ് സ്റ്റൗവും ഒരു സിലിൻഡറും റഗുലേറ്ററും ഒക്കെയായി ഒരാൾ എത്തി. 7000 രൂപ കൈയോടെ വാങ്ങിച്ചു. ഒരുവർഷം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ  അവർ തന്നെ തിരിച്ചുകൊണ്ടു പോയ്ക്കൊള്ളും എന്ന കരാറിൽ. പകുതി പണം തരുമായിരിക്കും. അടുത്തയാൾ വരുമ്പോൾ വീണ്ടും ഇതാവർത്തിക്കാം. ഒരു കടലാസുമില്ല, ആധാർ കാർഡോ റേഷൻ കാർഡോ വേണ്ട, പറയുന്ന പണം കൊടുത്താൽ മാത്രം മതി. ഇവിടത്തെ പലചരക്ക് കടകളിൽ മറ്റ് സാധനങ്ങൾക്കൊപ്പം ഗ്യാസ് കുറ്റി കൂടി നിരത്തി വെച്ചിരിക്കുന്നത് കാണാം. എന്താ ലേ...

പച്ചക്കറികൾക്കെല്ലാം വലിയ വിലയാണ്‌. സാധാരണ നമ്മൾ കഴിക്കുന്നവയ്ക്കെല്ലാം ശരാശരി 100 രൂപ കിലോയ്ക്ക്. പഴവർഗങ്ങൾക്കും അങ്ങനെ തന്നെ. വിലക്കുറവുള്ളത് മീനിനാണ്‌. എവിടെ നോക്കിയാലും കുളങ്ങളും തോടുകളുമായതുകാരണം മീൻ സുലഭം. പുരുഷന്മാരുടെ പ്രധാന ജോലി കുളങ്ങളുടേയും തോടുകളുടേയും കരയിൽ ചൂണ്ടയിട്ടിരിക്കുക എന്നതാണ്‌. ബാക്കി ഒട്ടുമിക്ക ജോലികളിലും സ്ത്രീകളാണ്‌. പ്രധാന ഭക്ഷണം ചോറും മീനുമായത് കാരണം ഉപരോധങ്ങൾ ഇവരുടെ നിത്യജീവിതത്തെ കാര്യമായി ബാധിക്കുന്നില്ല. ഉപരോധങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാം എന്ന് ഇവർ പഠിച്ചിരിക്കുന്നു, എന്ന് വേണം കരുതാൻ.

ഈയുടത്ത ദിവസം ഇവിടെ മലയാളികൾ നടത്തുന്ന രണ്ട് സ്കൂളുകളിൽ പോയി. അഴിമതിക്കെതിരായ് ജാഗ്രത എന്ന വിഷയത്തിൽ വിദ്യാർത്ഥികളെ ബോധവല്ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു, ഈ സ്കൂൾ സന്ദർശനങ്ങൾ. സ്കൂൾ വിടുന്ന നേരത്ത് ദേശീയ ഗാനത്തിനുപകരം എന്തോ ഒരു പ്രാർത്ഥനാഗീതമായിരുന്നു, കേട്ടത്. അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യം അൽഭുതകരമായിരുന്നു. 

ഇവിടെ സ്കൂളുകളിൽ ഇന്ത്യൻ പതാക ഉയർത്തുവാനോ ദേശീയഗാനം ആലപിക്കുവാനോ തീവ്രവാദികൾ അനുവദിക്കുകയില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ സ്കൂൾ പിന്നെ മുന്നോട്ട് പോവില്ലത്രേ. മുമ്പൊരു മലയാളി നല്ല രീതിയിൽ നടത്തിക്കൊണ്ടിരുന്ന ഒരു സ്കൂൾ തീവ്രവാദി ഭീഷണി കാരണം ആർക്കോ ഏൽപ്പിച്ച്  നാടുവിട്ട് പോവേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും തീവ്രവാദി സംഘടനകൾക്ക് കപ്പം കൊടുക്കുന്നവരാണ്‌. ഇതിൽ സ്കൂളുകളും പെടും. 

ദേശീയതയുടെ പേരിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പല നിർബ്ബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കാൻ  നിരന്തരം ശ്രമിക്കുന്ന പാർട്ടിയാണ്‌ ഇപ്പോൾ മണിപ്പൂർ ഭരിക്കുന്നത്. ഇവർക്കും ഇത്തരം കാര്യങ്ങളിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അതിജീവന സമവാക്യങ്ങൾ വ്യത്യസ്തമാണെന്ന പാഠം അവരും ഉൾക്കൊണ്ടിരിക്കുന്നു.  
  

  
  

Saturday, November 11, 2017

ഈ വടക്ക് കിഴക്കേ അറ്റത്ത് നിന്ന്....


പ്രണയം കഥകളുടെ ഒരു അക്ഷയ ഖനിയാണ്‌. സാഹിത്യവും ഇതര കലാരൂപങ്ങളും ഉണ്ടായ കാലം തുടങ്ങി പ്രണയം ആണ്‌ ഏറ്റവും കൂടുതൽ പകർത്തപ്പെട്ടിട്ടുള്ളത്. ലോകത്തിലെ അസംഖ്യം ഭാഷകളിലും രാജ്യങ്ങളിലും പ്രണയം സാഹിത്യത്തിലും, സിനിമയിലും പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രതിഭാശാലികശ്ൾക്ക് കണ്ടെടുക്കാൻ ഈ ഖനിയിൽ മുത്തുകളും രത്നങ്ങളും ബാക്കിയുണ്ട്. അവ എടുത്ത് മിനുക്കി നമുക്ക് മുന്നിലെത്തിച്ചാൽ ഇനിയും നമുക്ക് ആസ്വദിക്കാം. 

വളരെ യാദൃശ്ചികമായി ഇന്ന് രാവിലെ യൂട്യൂബിൽ കണ്ട ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ചെറിയ ചിത്രം കണ്ടപ്പോൾ മനസ്സിലൂടെ മിന്നി മറഞ്ഞ കാര്യങ്ങളാണ്‌ മുകളിൽ കുറിച്ചത്. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്ത് ഇപ്പോൾ താമസിക്കുന്ന ഞാൻ ഈ മൂലയുടെ പ്രത്യേകതകൾ അറിയാൻ ശ്രമിക്കുകയാണല്ലോ...

പ്രിയയുടെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ഒരിടമുണ്ട്. എത്തിപ്പെടാൻ എളുപ്പമല്ലാത്തതാണ്‌ ഈ മൂല. വഴിയിൽ കാടുകളും മലകളും പാറക്കെട്ടുകളും ഒക്കെയായി. അവിടെയും പ്രണയത്തിന്റെ ശക്തിയിൽ ഒരാൾ എത്തിപ്പെടുന്നു, അവൾ പോലുമറിയാതെ. അതൊരു അച്ചനായിരുന്നു. അവനെ സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും അവൾ അവനെ അവിടെ കുടിയിരുത്തുകയാണ്‌. ‘മരിക്കുന്നതുവരെ എന്ന് അവൾ‘. 

പ്രണയം കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ കൈയടക്കം വേണം. ഇല്ലെങ്കിൽ വഴുതി പ്പോകും. ഒടുവിൽ അത് അളിഞ്ഞ, വളിച്ച എന്തോ ഒന്നായി മാറും. ഇങ്ങനെ വഴുതിപ്പോകാതെ പ്രണയത്തിന്റെ അതിന്റെ എല്ലാ സൗന്ദര്യത്തോടും സൗരഭ്യത്തോടും അവതരിപ്പിക്കുന്നു, എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

പ്രണയം മനോഹരമായ, സുഗന്ധിയായ ഒരു പൂവാണ്‌. അതിനെ ഞെട്ടറുത്ത് തലയിൽ ചൂടാൻ  ശ്രമിക്കുന്നതാണ്‌ യഥാർത്ഥ പ്രണയനഷ്ടം എന്നതാണ്‌ ഈ ചിത്രം പറയുന്നത്. ഒരിക്കൽ അച്ചൻ പറയുന്നു, “എന്നെ പോലെ പ്രണയിച്ചവർ ആരുമുണ്ടാവില്ല” എന്ന്. മറ്റൊരിക്കൽ ചോദ്കിക്കുന്നു, “മനസ്സിൽ പ്രണയമില്ലാത്തവനെങ്ങനെയാണ്‌ ദൈവത്തിനടുത്തെത്താൻ പറ്റുക?” എന്ന്. 

പ്രണയത്തിൽ നിന്ന് ഒളിച്ചോടുകയല്ല ദൈവത്തിലേക്കുള്ള വഴിയെന്ന് അച്ചൻ കാണിച്ചു തരുകയാണ്‌. താൻ കണ്ട ഏറ്റവും നല്ല പെൺകുട്ടിയാണ്‌ പ്രിയയെന്ന് അച്ചൻ ആത്മഗതം ചെയ്യുന്നുണ്ട്. ’ഭംഗിയുള്ളതെന്തും അതേ പോലെ നില്ക്കട്ടെ‘ എന്നതാണ്‌ അച്ചൻ പറയുന്നത്. 

അച്ചനുമായി പിരിയുമ്പോൾ പ്രിയ വിളിച്ചു പറയുന്നുണ്ട്, പ്രതികാരമായി താൻ പ്രസവിക്കുന്ന ഓരോ കുഞ്ഞുങ്ങളേയും അച്ചനെക്കൊണ്ട് മാമോദീസ മുക്കിക്കുമെന്ന്. അവളോട് ’നിർബ്ബന്ധങ്ങളില്ലാത്ത പ്രണയം‘ ഉള്ളിൽ സൂക്ഷിക്കുന്ന അച്ചൻ അത് സന്തോഷപൂർവം സ്വീകരിക്കുന്നു. അവളുടെ കുഞ്ഞുങ്ങളെ മാമോദീസ മുക്കാൻ തയ്യാറാകുന്നു. 

നിബന്ധനകളില്ലാത്ത, നിർബ്ബന്ധങ്ങളില്ലാത്ത പ്രണയത്തിന്റെ കഥയാണ്‌ ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ഈ ഹ്രസ്വചിത്രം. അനൂപ് നാരായണനും കൂട്ടുകാർക്കും അഭിമാനിക്കാം ഇതരം ഒരു ചിത്രം തയ്യാറാക്കാൻ കഴിഞ്ഞതിൽ. ചിലയിടങ്ങളിൽ ചെറിയ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും തീരെ ചടുലമല്ലാത്ത രീതി ചിത്രത്തിന്റെ മൊത്തം ഫീലിന്‌ യോജിക്കുന്നു. പ്രിയയെ അവതരിപ്പിച്ച അനീഷ ഉമ്മർ നന്നായി ചെയ്തിരിക്കുന്നു. മൊത്തം നടീനടന്മാരുടെ പ്രകടനം നന്നായിരിക്കുന്നു.   

ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റം ഇനിയും വിശുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത, സുന്ദരമായ പ്രകൃതിയാൽ സമൃദ്ധമാണ്‌. മനുഷ്യന്റെ ആർത്തി കോൺക്രീറ്റ് കാലുകൾ ഇറക്കി കീറിപ്പോളിച്ചിട്ടില്ലാത്ത ഇടം. മണിപ്പൂരും മേഘാലയയും മിസോറാമും നാഗാലന്റും ഒക്കെ ഈ ഇപ്പോഴും വന്യമായ, അകൃത്രിമമായ, സൗന്ദര്യത്തിന്റെ അടയാളങ്ങളങ്ങൾ തന്നെ. സ്വന്തമാക്കി നശിപ്പിക്കാൻ താല്പര്യമില്ലാത്ത പ്രണയത്തിനെ കുടിയിരുത്താൻ പറ്റിയ ഇടം വേറെ എവിടേ കിട്ടാൻ...!     
http;//m.manoramaonline.com/movies/movie-news/2017/11/11/chat-with-aneesha-ummer.html

Thursday, September 21, 2017

അരുവികൾ ചേരുന്നിടം



ഇംഫാലിലെത്തിയിട്ട് ആകെ രണ്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളു. ജോലിയുടെ കാര്യങ്ങൾ മനസ്സിലാക്കിവരുന്നതേ ഉള്ളൂ. ആളുകളെ ഒന്നൊന്നായി പരിചയപ്പെട്ടു വരുന്നു. തല്ക്കാലം വിമാനത്താവളത്തിലെ ഗസ്റ്റ് റൂമിൽ താമസം. ഭക്ഷണം പുറത്തുനിന്ന്. പുറത്തുള്ള ഒരു ബംഗാളി കടയിൽ അത്യാവശ്യം വായ്ക്ക് രുചിയുള്ള ഭക്ഷണം കിട്ടുന്നതുകാരണം പട്ടിണി കിടക്കാതെ കഴിയുന്നു.
വെള്ളിയാഴ്ച കാലത്ത് ജോൺ സാറിന്റെ ഫോൺ വരുന്നു. ഇംഫാലിൽ മുമ്പ് ജോലിചെയ്തിരുന്ന മാതൃഭൂമിയിലെ ബക്കർ പറഞ്ഞിരുന്നു, ജോൺ സാറിനെ പറ്റി. ഇംഫാലിൽ കഴിഞ്ഞ 25 വർഷമായി ഒരു സ്കൂൾ നടത്തിവരികയാണ്ജോൺ സാർ. സ്കൂളായതുകാരണം ശനിയാഴ്ച വിളിക്കാം എന്ന് കരുതിയിരിക്കുമ്പോൾ സാർ തന്നെ നേരിട്ട് വിളിച്ചു. അപ്പോൾ ലായമായൊന്നും സംസാരിക്കാൻ പറ്റിയില്ല. പിന്നീടാണ്വിശദമായി സംസാരിച്ചത്. വളരെ കുറച്ചു മലയാളികൾ മാത്രമുള്ള ഒരു പ്രദേശമാണ്മണിപ്പൂർ. മലയാളികളായി ഇവിടെയുള്ളവരെയെല്ലാം സാറിനറിയാം. മണിപ്പൂരി ഭാഷ സുന്ദരമായി സംസാരിക്കും.
അന്ന് പറഞ്ഞതനുസരിച്ച് ശനിയാഴ്ച സ്കൂൾ സമയം കഴിഞ്ഞ ഉടനെ എയർപോർട്ടിൽ വന്ന് എന്നെ കൂട്ടി യാത്രയായി. എങ്ങോട്ടാണ്പോകുന്നതെന്ന് പറഞ്ഞിരുന്നില്ല. പറഞ്ഞാലും എനിക്കറിയില്ലല്ലോ. അദ്ദേഹം എന്നെ കൊണ്ടുപോയത് മണിപ്പൂരിലെ ലോക്ടാക് തടാകത്തിലേക്കാണ്‌. ലോക്ടാക് എന്ന വാക്കിന്‌ ‘അരുവികളുടെ അവസാനംഎന്ന് ഏകദേശം അർത്ഥം. തടാകത്തിലേക്കുള്ള വഴിയിൽ നിരത്തിനിരുവശവൗം നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങൾ. അവിടവിടെ ചെറിയ ചെറിയ വീടുകൾ. അവിടെ കൂനിക്കൂടിയിരിക്കുന്ന ഗ്രാമീണർ. ചെറിയ കടകൾ. പച്ചക്കറിയും അത് പോലെയുള്ള സാധങ്ങളും വില്പ്പനയ്ക്ക് വെച്ചിരിക്കുന്നു. വലിയ കെട്ടിടങ്ങൾ ഒന്നു പോലും കാണാനായില്ല.
എയർപോർട്ടിൽ നിന്ന് ഏതാണ്ട് നാല്പ്പത് കിലോമീറ്റർ ദൂരെയാണ് തടാകം. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്നു. തടാകത്തിനുള്ളിലായി തന്നെ നിരവധി കുന്നുകൾ. ചില ഗ്രാമങ്ങൾ. അതിന്റെ ഏതാണ്ട് മധ്യപ്രദേശത്തിലായി വലിയൊരു മലയിൽ ഒരു പട്ടാള ക്യാമ്പ്. അതിനോട് ചേർന്നുകിടക്കുന്ന ഒരു വ്യൂ പോയിന്റ്. അവിടെ നിന്നാൽ തടാകത്തിന്റെ ഒരേകദേശ രൂപം കിട്ടും. എങ്കിലും അതിന്റെ അതിരുകളോളം കണ്ണെത്തില്ല. അത്ര വിശാലമാണ്തടാകം.
തടാകത്തിൽ അവിയടവിടെയായി പുല്ല് നിറഞ്ഞുകിടക്കുന്നുണ്ട്. ചെറുതും വലുതുമായി നിറയെ. ചെറിയ പുല്ക്കൂട്ടങ്ങൾ തുടങ്ങി വലിയ പുൽമേടുകൾ വരെ ഉണ്ടെന്ന് പറയുന്നു. ഇവയൊന്നും മണ്ണിലല്ല നില്ക്കുന്നത്, തടാകത്തിന്റെ ഉപരിതലത്തിൽ വെള്ളത്തിൽ ഒഴുകിനടക്കുന്നവയാണ്ഇവ എന്നതാണിതിന്റെ പ്രത്യേകത.
ഇതിൽ തന്നെയുള്ളകൈബുൾ ലഞ്ചാവോഎന്ന വലിയ പുല്മേടുകളിൽ വളരുന്ന ഒരു മാനാണ്സങ്കായ്’. മാനാണ്മണിപൂരിന്റെ ഔദ്യോഗിക ചിഹ്നം. വംശനാശം നേരിടുന്ന മാനിനെ സംരക്ഷിക്കാൻകൈബുൽ ലഞ്ചാവോഒരു നാഷണൽ പാർക് ആയി നിലനിർത്തിയിരിക്കുന്നു. നവംബർ മാസത്തിൽ മണിപൂരിന്റെ ഏറ്റവും വലിയ ആഘോഷം ലോക്ടാക് തടാകത്തിൽ നടക്കുന്ന സങ്കായ് ഉൽസവമണ്‌. ധാരാളം ആളുകൾ മണിപൂരിലേക്കെത്തിചേരുന്ന ഒരു ഉൽസവം കൂടിയാണ്ഇത്.
പട്ടാളക്യാമ്പ് നില്ക്കുന്ന കുന്നിന്റെ ചരുവിൽ കൂടി നാലഞ്ച് കിലോമീറ്റർ ദൂരം ഏതൊക്കെയോ ഗ്രാമങ്ങളിൽ കൂടി ജോൺ സാർ എന്നെ കൊണ്ടുപോയി. എന്നിട്ട് ചെറിയ ബോട്ട് ജെട്ടിയുടെ പരിസരത്ത് കാർ നിർത്തി. ഇടയ്ക്കിടയ്ക്ക് വരുന്നത് കാരണം സാറിന്അവിടവും ബോട്ട്കാരെയുമെല്ലാം നല്ല പരിചയം. ഒരു ബോട്ടിൽ ഞങ്ങൾ കുറെ നേരം കറങ്ങി. ഉള്ളിൽ ഒരു ഗ്രാമമുണ്ട്. അവിടെ പോകാൻ സമയമില്ലാത്തതുകാരണം പിന്നൊരിക്കലാവാം എന്ന് തീരുമാനിച്ച് തിരിച്ചു പോന്നു.
ബോട്ടിറങ്ങി കാറെടുക്കാൻ നോക്കിയപ്പോൾ ബാറ്ററി തീർന്നിരിക്കുന്നു. അബദ്ധത്തിൽ കാറിന്റെ ലൈറ്റ് ഓഫാക്കാൻ മറന്നിരുന്നു. പുതിയ റോഡ് പണി നടക്കുന്നതുകാരണം കാൽപാദം വരെ ചളി. കാർ തള്ളി സ്റ്റാർട്ടാക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അടുത്തുള്ള ആളുകൾ വന്നിട്ടും ഒരു രക്ഷയുണ്ടായില്ല. ഒടുവിൽ അവിടത്തെ ഒരു പൗരപ്രമുഖൻ തന്റെ ബോളെറൊ വണ്ടിയിൽ കയർ കെട്ടി വലിച്ച് കാർ സ്റ്റാർട്ടാക്കി തന്നു. ജോൺ സാറിന്റെ പരിചയവും മണിപ്പൂരി ഭാഷയും സഹായിച്ചു. അദ്ദേഹം ഒരു സ്കൂളിന്റെ പ്രിൻസിപൽ ആണെന്ന കാര്യവും വളരെ പ്രധാനമായിരുന്നു. കാരണം മണിപ്പൂരിലെ വിദ്യാഭ്യാസ ഉയുർച്ചയിൽ ആദ്യകാല സ്കൂളുകൾ ചെയ്ത സേവനം ഇപ്പോഴും മണിപ്പൂരികൾ ഓർക്കുന്നു. മണിപ്പൂരിലെ ആദ്യത്തെ ഔട്ടിംഗ് അങ്ങനെ മറക്കാനാവാത്ത അനുഭവമായി.

Thursday, January 19, 2017

വഴിയമ്പലത്തിലെ വാനമ്പാടി


“അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം അന്ന്‌
നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം അന്ന്‌
നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം”

1964-ൽ പുറത്തുവന്ന ‘റോസി’ എന്ന പി. എൻ. മേനോൻ ചിത്രത്തിൽ യേശുദാസ്‌ പാടി അനശ്വരമാക്കിയ ഗാനം. ഭാസ്കരൻ മാഷുടെ അനുരാഗക്കരിക്കിൻ വെള്ളം എന്ന പ്രയോഗം കൗമാരത്തിലോ യൗവനാരംഭത്തിലോ പ്രണയത്തിന്റെ ഇളനീർ മധുരം നുണഞ്ഞവർക്കാർക്കും മറക്കാൻ കഴിയില്ല. മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണിതെന്ന്‌ നിസ്സംശയം പറയാം. വളരെ കൂടുതൽ ഒന്നുമില്ലെങ്കിലും വേറെയും നല്ല പാട്ടുകൾ ചെയ്ത ജോബ്‌ മാസ്റ്റർ എന്നും അറിയപ്പെടുന്നത്‌ ഈ ഒരു പാട്ടിന്റെ പേരിലാണ്‌. ഗായകൻ യേശുദാസ്‌ മലയാളികളുടെ ഇഷ്ടഗായകനായി മാറുന്നതിൽ ഈ പാട്ട്‌ വഹിച്ച പങ്ക്‌ ഒട്ടും ചെറുതല്ല. 

എന്നാൽ ഈ പാട്ട്‌ ഒരാൾക്ക്‌ കൈവിട്ടുപോയ അവസരത്തിന്റെ ദുഖം സമ്മാനിച്ചു. ഗായകൻ കെ. പി. ഉദയഭാനുവിന്‌. ജോബ്‌ മാസ്റ്റർ ഈ പാട്ട്‌ ചെയ്യുമ്പോൾ ഗായകനായി മനസ്സിൽ ഉണ്ടായിരുന്നത്‌ ഉദയഭാനുവായിരുന്നു. എന്നാൽ റിക്കാർഡിംഗ്‌ സമയത്ത്‌ ഉദയഭാനുവിന്‌ എന്തോ അസുഖം വന്ന്‌ പാടാൻ കഴിയുന്നില്ല. അങ്ങനെയാണ്‌ താരമ്യേന പുതുമുഖമായ യേശുദാസ്‌ അല്ലിയാമ്പൽ പാടുന്നത്‌. ഈ പാട്ട്‌ ഉദയഭാനുവിന്റെ ശബ്ദത്തിലാണ്‌ പുറത്തുവന്നിരുന്നതെങ്കിൽ... 

ഉദയഭാനുവിന്റെ നിർഭാഗ്യങ്ങൾ ഇതിനുമുമ്പേ തുടങ്ങിയിരുന്നു. 1960-ൽ പുറത്തിറങ്ങിയ ‘ഉമ്മ’ എന്ന സിനിമയിൽ ഭാസ്കരൻ മാഷ്‌ രചിച്ച്‌ ബാബുരാജ്‌ ഈണമിട്ട ‘പാലാണ്‌ തേനാണെൻ ഖൽബിലെ പൈങ്കിളിയ്ക്ക്‌’ എന്ന ഗാനം പഠിച്ച്‌ പാടാൻ തയ്യാറായി സ്റ്റുഡിയോവിലെത്തിയ ഉദയഭാനുവിനെ കാത്തിരുന്ന ദൗത്യം പുതിയ ഗായകന്‌ പാട്ട്‌ പഠിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു. എ. എം. രാജ പാടിയ ആ പാട്ട്‌ വലിയ ജനപ്രീതി നേടി. 

അക്കാലത്തെ മറ്റു പല കലാകാരന്മാരേയും പോലെ സമൂഹത്തിന്റെ താഴേ തട്ടിൽ നിന്ന്‌ വന്നയാളല്ല ഉദയഭാനു. പാലക്കാട്ടെ തരൂർ ഗ്രാമത്തിലെ കിഴക്കേ പൊറ്റ തറവാട്ടിലെ അംഗം. പിതാമഹന്മാർ രാജകുടുംബാംഗങ്ങൾ. സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി സ്ഥാപകനുമായ കെ. പി. കേശവമേനോന്റെ മരുമകൻ. പക്ഷേ അദ്ദേഹം തിരഞ്ഞെടുത്തത്‌ സംഗീതത്തിന്റെ വഴി. അവിടെയാകട്ടെ അദ്ദേഹത്തിന്‌ അർഹിക്കുന്ന സ്ഥാനം കിട്ടിയതുമില്ല. 

1958-ൽ ‘നായര്‌ പിടിച്ച പുലിവാൽ’ എന്ന സിനിമയിൽ രാഘവൻ മാഷാണ്‌ ഉദയഭാനുവിനെ ആദ്യമായി പരിചയപ്പെടുത്തുന്നത്‌. ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ’ എന്ന പാട്ടും ‘വെളുത്ത പെണ്ണേ’ എന്ന യുഗ്മഗാനം പി. ലീലയോടൊന്നിച്ചും. 1962-ൽ കാല്പ്പാടുകൾ എന്ന സിനിമയിൽ യേശുദാസ്‌ ആദ്യമായി പാടിയെങ്കിലും ആ സിനിമയിലും പ്രധാന ഗായകൻ ഉദയഭാനു തന്നെയായിരുന്നു. 1962-ൽ തന്നെ എം. ബി. ശ്രീനിവാസൻ ചെയ്ത ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന സിനിമയിലും ഗായകൻ ഉദയഭാനു തന്നെ. പി. ലീലയോടൊപ്പം പാടിയ ‘താമര തുമ്പീ വാ വാ’ എന്ന സുന്ദര ഗാനം ഈ സിനിമയിലാണ്‌.

1962-ൽ പാടിത്തുടങ്ങിയ യേശുദാസിനേക്കാൾ പടിപ്പതിഞ്ഞ ഗായകനായിരുന്നു, അന്ന്‌ ഉദയഭാനു. ജോബ്‌ മാസ്റ്റർ ഉദയഭാനുവിനെ മനസ്സിൽ കാണാൻ ഇത്‌ തന്നെയായിരിക്കണം കാരണം. അദ്ദേഹം ഓരോ പാട്ടിനും കൊടുക്കുന്ന പ്രത്യേക ഫീൽ ജോബ്‌ മാസ്റ്റർ ശ്രദ്ധിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. അന്നൊക്കെ സിനിമാസംഗീതസംവിധായകർ ചെയ്യുന്ന പാട്ടുകൾക്ക്‌ വേണ്ട ഭാവത്തിന്‌ പ്രാധാന്യം കൊടുത്തിരുന്നു. പിന്നീടാണ്‌ ആലാപനത്തിന്റെ സാങ്കേതികതികവ്‌ ഭാവാത്മകതയെ കടന്ന്‌ മുന്നോട്ട്‌ പോയത്‌.   

1962 ഉദയഭാനു നിറഞ്ഞുനിന്ന വർഷമായിരുന്നു. ദക്ഷിണാമൂർത്തി സംഗീതം കൊടുത്ത വേലുത്തമ്പി ദളവ എന്ന ചിത്രത്തിൽ പ്രധാന ഗായകൻ ഉദയഭാനു തന്നെ. അതിൽ ‘വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും’ എന്ന തമാശപ്പാട്ട്‌ എ. പി. കോമളയോടൊപ്പം പാടിയത്‌ ഉദയഭാനുവായിരുന്നു.  അതേ വർഷം തന്നെയാണ്‌ ലൈല മജ്നു എന്ന ചിത്രം പുറത്തുവരുന്നത്‌. സംഗീതം എം. എസ്‌. ബാബുരാജ്‌. നാലു പാട്ടുകളിൽ ഉദയഭാനുവിന്റെ ശബ്ദമുണ്ടായിരുന്നു. ‘ചുടുകണ്ണീരാലെൻ’ എന്ന തീവ്ര വിഷാദ ഗാനവും പി. ലീലയുമൊത്ത്‌ ‘താരമേ താരമേ’ എന്ന  പ്രണയഗാനവും ഈ സിനിമയിലായിരുന്നു. ബാബുരാജിന്റെ യുഗ്മ ഗാനങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ്‌ ‘താരമേ താരമേ’ എന്ന ഗാനം. അതേവർഷം തന്നെ ‘പാലാട്ട്‌ കോമൻ’ എന്ന ചിത്രത്തിൽ ബാബുരാജ്‌ ചെയ്ത ‘മനസ്സിനകത്തൊരു പെണ്ണ്‌’ എന്ന പാട്ട്‌.
1963-ലാണ്‌ ഉദയഭാനുവിന്റെ ഏറ്റവും നല്ല ഗാനം എന്ന്‌ വിളിക്കാവുന്ന ‘അനുരാഗ നാടകത്തിൻ’ എന്ന ഗാനം ബാബുരാജിന്റെ സംഗീതത്തിൽ പുറത്തുവരുന്നത്‌. അതേവർഷം തന്നെ ഭാസ്കരൻ മാഷ്‌ എഴുതി രാഘവൻ മാഷ്‌ സംഗീതം കൊടുത്ത ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലെ ‘പെണ്ണായിപ്പിറന്നെങ്കിൽ’ എന്ന പാട്ട്‌. 1964-ൽ വയലാർ ദേവരാജൻ ടീമിന്റെ ‘എവിടെ നിന്നോ എവിടെ നിന്നോ’ എന്ന പാട്ട്‌ ‘കളഞ്ഞുകിട്ടിയ തങ്കം’ എന്ന ചിത്രത്തിൽ.

ഈ പാട്ടുകൾ ശ്രദ്ധിച്ച്‌ കേൾക്കുമ്പോൾ മനസ്സിലെത്തുന്നത്‌ ആ ഗായകന്റെ ശബ്ദത്തിലും ആലാപനത്തിലുമുള്ള വൈവിധ്യം തന്നെയാണ്‌. ഓരോ പാട്ടിനും വേണ്ട പ്രത്യേക ഫീൽ അതനുസരിച്ച്‌ ശബ്ദത്തിൽ വരുത്തുന്ന വ്യതിയാനം, നിയന്ത്രണം ഒക്കെ മറ്റൊരു ഗായകനും സാധിക്കാത്ത കാര്യമാണ്‌, ചുരുങ്ങിയ പക്ഷം മലയാളത്തിലെങ്കിലും.


‘അനുരാഗ നാടകത്തിൻ’, ‘ചുടുകണ്ണീരാലെൻ’ എന്നിവ തീവ്ര വിഷാദ ഗാനങ്ങളാണ്‌. ‘താമര തുമ്പീ വാ വാ’, ‘താരമേ താരമേ’ എന്നീ പാട്ടുകൾ പ്രണയഗാനങ്ങൾ. ‘പെണ്ണായിപ്പിറന്നെങ്കിൽ’, ‘എവിടെ നിന്നോ എവിടെ നിന്നോ’, പൊൻവളയില്ലെങ്കിലും‘ എന്നീ പാട്ടുകൾ ഇത്തിരി തത്വചിന്താപരം. ഉദയഭാനു പാടുമ്പോൾ ഇവ തമ്മിൽ ആലാപനത്തിലുള്ള വ്യത്യാസം അനുഭവിച്ചറിയേണ്ടതു തന്നെയാണ്‌.  ’കടത്തുകാരനിലെ‘ ’പാവക്കുട്ടീ പാവാടക്കുട്ടീ‘ എന്ന പാട്ടും ’മായാവിയിലെ‘ ’വളകിലുക്കും വാനമ്പാടി‘ എന്ന പാട്ടുകളും പാടുമ്പോൾ ശബ്ദം നേർപ്പിച്ച്‌ ഒരു കൗമാരക്കാരന്റേതുപോലെ തീർത്തും മധുരതരമാക്കുന്നുണ്ട്‌ ഈ ഗായകൻ. ആദ്യമായി പാടിയ ’എന്തിനിത്ര പഞ്ചസാര‘, ’വിരലൊന്നില്ലെങ്കിലും‘, ’മനസ്സിനകത്തൊരു പെണ്ണ്‌‘ എന്നീ തമാശപ്പാട്ടുകൾ പാടുമ്പോൾ വേറൊരു ശൈലി. മലയാളത്തിൽ മറ്റേതൊരു ഗായകനുണ്ട്‌ ഇത്ര വൈവിധ്യം?
1967-ൽ പുറത്തുവന്ന ’രമണൻ‘ എന്ന സിനിമയിൽ പുരുഷ ശബ്ദമായി ഉണ്ടായിരുന്നത്‌ ഉദയഭാനു ആയിരുന്നു. ഒരു പാട്ട്‌ മാത്രം പി. ബി. ശ്രീനിവാസ്‌ പാടി. ആറുപാട്ടുകളിലും ഉദയഭാനു. ’കാനനഛായയിൽ‘ എന്ന പാട്ടിൽ നിന്നെത്ര വ്യത്യസ്ഥമാണ്‌ ’ചപലവ്യാമോഹങ്ങൾ‘ ’വെള്ളിനക്ഷത്രമേ‘ എന്നീ പാട്ടുകൾ. എന്തു കാര്യം. 1968-ൽ ചില പാട്ടുകൾ പാടിയതൊഴിച്ചാൽ പിന്നെ നീണ്ട കാലം മലയാള സിനിമയിൽ നിന്നാരും ആ അനുഗൃഹീത ഗായകനെ തേടിച്ചെന്നില്ല.

ഇക്കാലത്ത്‌ ‘ഓൾഡ്‌ ഈസ്‌ ഗോൾഡ്‌’ എന്ന പരിപാടിയുമായി നാടുനീളെ പാടിക്കൊണ്ട്‌ അലയൗകയായിരുന്നു, ഉദയഭാനു. ഉള്ളിൽ നിറയെ സംഗീതമുള്ള അദ്ദേഹത്തിന്‌ പാട്ടിൽ നിന്ന്‌ മാറിയാൽ ജീവിതമേ ഇല്ലായിരുന്നു. 2009-ൽ പത്മശ്രീ ബഹുമതി അദ്ദേഹത്തിന്‌ സമ്മാനിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തോട്‌ ഒരു കരുണയും കാണിച്ചില്ല.   

2000-ൽ ‘കണ്ണാടിക്കടവത്ത്‌’ എന്ന സിനിമയിൽ കൈതപ്രം രചിച്ച്‌ ബാലഭാസ്കർ ഈണമിട്ട ഒരു പാട്ട്‌ ഉദയഭാനു പാടി. ‘ഒന്നുദിച്ചാൽ അന്തിയുണ്ടേ’ എന്ന ഗാനം. അതുപോലെ 2010-ൽ ‘തന്തോന്നി’ എന്ന ചിത്രത്തിൽ ടി. എ. ഷാഹിദ്‌ എഴുതി തേജ്‌ മെർവിൻ ഈണമിട്ട ‘കാറ്റ്‌ പറഞ്ഞതും കടല്‌ പറഞ്ഞതും’ എന്ന ഗാനം. ഈ രണ്ട്‌ പാട്ടുകളും ഒരു കാര്യം തെളിയിക്കുന്നു, ഇത്ര വർഷങ്ങൾക്കുശേഷവും ഉദയഭാനുവിന്റെ ശബ്ദത്തിനോ ആലാപനത്തിനോ ഒരു പോരായ്മയും സംഭവിച്ചിരുന്നില്ല എന്ന്‌. പക്ഷേ നമ്മുടെ സിനിമാലോകത്തിന്‌ ഇത്രരം ഭാവതീവ്രമായ അലാപനം ആവശ്യമില്ലായിരുന്നു.

പാട്ടുകൾ ആവശ്യപ്പെടുന്ന മൂഡിനനുസരിച്ച പ്രത്യേക ശബ്ദവിന്യാസം ആലാപനത്തിൽ വരുത്തേണ്ടുന്ന മാറ്റം ഒക്കെ ആവശ്യമില്ലാത്തവിധം ഒരു പൊതു ശൈലി 1970 കളോടെ മലയാളസിനിമയിൽ നിലവിൽ വന്നിരുന്നു. അതുകൊണ്ടുകൂടിയാവണം വ്യത്യസ്ഥ ശബ്ദവും ആലാപനവുമുള്ള ഗായകർ ബഹിഷ്കൃതരായത്‌.  അതിൽ ഉദയഭാനുവും പെട്ടു. 

1976-ൽ ‘സമസ്യ’ എന്ന ചിത്രത്തിന്‌ ശ്യാമിനോടൊപ്പം സംഗീതം കൊടുത്തത്‌ ഉദയഭാനുവായിരുന്നു. അതിലെ ഓ. എൻ. വി രചിച്ച്‌ ഉദയഭാനു ഈണമിട്ട്‌ യേശുദാസ്‌ മനോഹരമായി പാടിയ ‘കിളി ചിലച്ചു’ എന്ന പാട്ട്‌ ഏറെ ജനപ്രിയമായിരുന്നു. ആകാശവാണിക്കുവേണ്ടി മലയാളത്തിലെ പ്രശസ്ത കവികൾ എഴുതിയ ദേശഭക്തി ഗാനങ്ങൾ അദ്ദേഹം ഈണമിട്ട്‌ പല പ്രശസ്ത ഗായകരും പാടി ശബ്ദലേഖനം ചെയ്തിട്ടുണ്ട്‌. പക്ഷേ ഒന്നും അദ്ദേഹത്തിന്‌ ഈ രംഗത്ത്‌ ചുവടുറപ്പിക്കാൻ സഹായിച്ചില്ല. 

1992-ൽ വീണ്ടും ഒരു സിനിമയ്ക്ക്‌ സംഗീതം ചെയ്യാൻ അദ്ദേഹത്തിന്‌ അവസരം കിട്ടി. ‘മയില്പീലി’ എന്ന്‌ പേരിട്ട ചിത്രം പക്ഷേ പുറത്തുവന്നില്ല. തുടക്കത്തിൽ പിറകേ കൂടിയ നിർഭാഗ്യം അവസാന കാലം വരെ അദ്ദേഹത്തെ പിന്തുടർന്നു. ഓ. എൻ. വി രചിച്ച്‌ യേശുദാസ്‌ പാടിയ ‘ഇന്ദുസുന്ദര സുസ്മിതം തൂകും’ എന്ന മനോഹരമായ പാട്ട്‌ അദ്ദേഹത്തിന്റെ ഉള്ളിലെ സംഗീതത്തിന്റെ നിദർശനമായി നില്ക്കുന്നു.  വല്ലപ്പോഴും വഴിയമ്പലത്തിൽ വന്ന്‌  പാട്ട്‌ പാടി കടന്നുപോകുന്ന വാനമ്പാടിയാകാൻ മാത്രമായിരുന്നു, അദ്ദേഹത്തിന്റെ നിയോഗം.